
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ലക്ക് സ്വർണക്കപ്പിന്റെ തിളക്കം. അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് കണ്ണൂർ കിരീടം സ്വന്തമാക്കിയത്. 1023 പോയിന്റ് നേടിയാണ് കണ്ണൂർ ഒന്നാമതെത്തിയത്. അവസാന ദിനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ അഞ്ച് പോയിന്റ് വ്യത്യാസത്തിലാണ് ആതിഥേയരായ തൃശൂരിന് കപ്പ് നഷ്ടമായത്. 1018 പോയിന്റോടെ തൃശൂർ രണ്ടാം സ്ഥാനവും 1016 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
ഫോട്ടോ ഫിനിഷിലേക്ക് നീണ്ട മത്സരമാണ് ഈ വർഷത്തെ കലോത്സവത്തിന്റെ പ്രത്യേകത. ഓരോ ഇനത്തിന്റെയും ഫലം മാറിമറിയുന്ന സാഹചര്യത്തിൽ അവസാന നിമിഷം വരെ ജേതാവിനെ പ്രവചിക്കാൻ കഴിയാത്ത വിധം മത്സരവേദികൾ ആവേശത്തോടെ നിറഞ്ഞിരുന്നു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാലും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് ജേതാക്കൾക്ക് സ്വർണക്കപ്പ് സമ്മാനിക്കും. മോഹൻലാൽ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ പൊലീസ് കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് നാലിന് പാറമേക്കാവിന് എതിർവശത്തുള്ള തേക്കിൻകാട് മൈതാനത്തെ ഒന്നാം വേദിയിലാണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.











